ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Friday, December 18, 2015

വഴികാട്ടിയായ ...തിരു ദൂതര്‍ .

യേശു തന്‍റെ ശിഷ്യ ഗണത്തോട് അരുള്‍ ചെയ്തു 
  ''നിങ്ങളുടെ നന്മക്ക് വേണ്ടിയാണു ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക് വരുകയില്ല ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക് ഞാന്‍ അയക്കും അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ   കുറിച്ചും ന്യായ വിധിയെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട്‌ പറയാനുണ്ട് എന്നാല്‍ അവ ഉള്‍കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കും അവന്‍ സ്വമേധയാ ആയിരിക്കില്ല  സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും ...,,,,

''ഏതസ്മിന്നതരെ മ്ലേച്ച ആചാരണ്യ സമന്യിത 
മഹാമദ ഇതിക്യാദ ശിഷ്യശാഖ സമന്യിതം ''
അപ്പോള്‍ അന്യദേശക്കാരന്‍ ആയ ഒരു ആചാര്യന്‍ അദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടും അദേഹത്തിന്‍റെ നാമം മഹാമദ്‌ എന്നായിരിക്കും ...
തുടര്‍ന്ന് ഗീതയില്‍ ഇതുകൂടി പരാമര്‍ശിക്കുന്നു 
അവര്‍ മരുഭൂ നിവാസികളായിരിക്കും ചേലാകര്‍മ്മം ചെയ്തിരിക്കും താടിവളര്‍ത്തും പ്രാര്‍ത്ഥനയ്ക്ക് ഉച്ചയിസ്തര്യം ഉദ്ഗോഷിക്കും ഇത്തരം സവിശേഷതകളാല്‍ അവര്‍ മുസല്ലേ എന്ന നാമത്തില്‍ അറിയപ്പെടും .....,,,,''

''മോശ പറയുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്‌ നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ നിന്നും എന്നെപോലെയുള്ള ഒരു പ്രവാചകനെ നിനക്ക് വേണ്ടി അയക്കും അവന്‍റെ വാക്കാണ്  നീ ശ്രവിക്കേണ്ടത്,, കര്‍ത്താവ്‌ എന്നോട് അരുള്‍ ചെയ്തു 
എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേപിക്കും ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും എന്‍റെ നാമത്തില്‍ അവന്‍ പറയുന്ന എന്‍റെ വാക്കുകള്‍ ശ്രവിക്കത്തവരോട് ഞാന്‍ തന്നെ കണക്കു ചോദിക്കും ..,'',

ആദ്യ ഗ്രന്ഥങ്ങളാല്‍ ഏറെ വാഴ്ത്തപ്പെട്ട ആ പരദേശിയായ പ്രവാചകന്‍ 
എല്ലാ പ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്‍റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദിന്‍റെ വരവ് 
ഓരോ മനുഷ്യന്‍റെയും പിടലി ഞരമ്പിനെക്കാളും അവനോട അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്ന് ശൂന്യതയിലേകുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്‍റെ മറവില്‍ ജിവിതം സാര്‍ഥകമായ ഉയിര്‍പ്പാണെന്നും പഠിപ്പിച്ച പ്രവാചകന്‍ 
അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും അടിമകള്‍ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചയ്തു . 
പലിശയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വിലക്കി സമ്പത്തിന്‍റെ ഒരു നിശ്ചിത വിഹിതത്തില്‍ ആശരനരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി .
മനുഷ്യന്‍റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്‍റെ പല്ലുകള്‍ പോല്‍ സമന്മാരനെന്നും പുരുഷനും  സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും ഇണകള്‍ തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍  അവകാശമുണ്ടെന്നും  പ്രവാചകന്‍ പഠിപ്പിച്ചു .
വിജ്ഞാനത്തോടും വിവര വിനിമയത്തോടുമുള്ള പ്രവാചകന്‍റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിച്ചത്, വിദ്യസമ്പാദനം വിശുദ്ദ കര്‍മ്മമാണ്‌ പ്രവാചകരുടെ മതത്തില്‍.  അക്ഷരം പഠിപ്പിക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച വേറൊരു നേതാവിനെയും ചരിത്രത്തിനറിയില്ല . 
ലോകാവസാനം അടുത്തെന്നറിഞ്ഞാലും വിത്തുകളെറിഞ്ഞു കൃഷിയിറക്കണമെന്നും  നീര്‍ തടങ്ങളും പൊതുവഴികളും മലിനമാക്കരുതെന്നും കര്‍ശന നിര്‍ദേശങ്ങള്‍.
  എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യ ജനന മരണവുമായി യാതൊരു ബന്ധമില്ലെന്നും  പഠിപ്പിച്ചു തന്നു .
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു  ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്നും താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനിഷ്ടപ്പെടണമെന്നും അരുള്‍ ചെയ്തു
 നിരാംബലരായ മനുഷ്യര്‍ക്കുള്ള ദൈവ കാരുണ്യത്തിന്‍റെ തീര്‍തകമായി വര്‍ണ  വൈരത്തിന്‍റെ മറു മരുന്നായി കിഴക്കിനും പടിഞ്ഞാറിനും മദ്ധ്യേ ഒരു പാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു 
ആദുനികശാസ്ത്ര വൈജ്ഞാനികലോകം  പ്രഥമമായും പ്രവാചക സന്ദേശത്തിന്‍റെ അനന്തര ഫലങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്  മാര്‍ക്ക്‌ ഗ്രഹാം,മൈക്കല്‍ ഹാമില്‍ട്ടന്‍ ,മോര്‍ഗന്‍ തുടങ്ങിയ  ചിന്തകന്മാരാണ് 
സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു മഴ തോര്‍ന്നാലും പെയ്തു കൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്‍റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു .
أسلام عليكم يا سيدي يا رسولالله 
നബിദിനാശംസകൾ ,,,

Tuesday, November 17, 2015

ഫഖീർ സാബ് ... (കഥ)

  ഭൂമിയെ വിറപ്പിച്ച്  ഒരു തീവണ്ടി കൂടി പാഞ്ഞു പോയി,ഫ്ലാറ്റ് ഫോമിലെ  അണഞ്ഞും കത്തിയും ഇരുന്ന ഒരു വിളക്ക്  നിശ്ചലമായി ,വിളക്കിനു ചുറ്റും പൊതിഞ്ഞിരുന്ന ഈയാം പാറ്റകൾ  അടുത്തതിലേക്ക് കൂട്ടത്തോടെ പറന്നു ,
ആറര  മണി കഴിഞ്ഞതേയുള്ളൂ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു
ദൂരെ നിന്നെവിടെയോ അമ്പലത്തിലെ കീർത്തനം കേൾക്കാം
ഫ്ലാറ്റ് ഫോമിലൂടെ ആളുകൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്നുണ്ട് .റെയിൽവേ യിലെ  മുഷിപ്പിക്കുന്ന ഗന്ധം കാറ്റിലലിഞ്ഞു വീശുന്നു ,
ഇനിയുമുണ്ട് ഒരുപാട് സമയം  തീവണ്ടിക്ക് ,  ആന്ദ്രയിലെ ,പാർവ്വതിപുരം   റെയിൽവേ സ്റ്റേഷൻ ആണ് സ്ഥലം
ഇവിടുന്നു ശ്രീകാകുളം പോയി അവിടെനിന്നു ബംഗ്ലൂർ വഴി  നാട്ടിലേക്ക് പോവാൻ
കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് സിമന്റു ബെഞ്ചിൽ വെച്ച് അതിലേക്ക് തല ചായിക്കാൻ ഒരുങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത് ,,
''മേരാ  ബേട്ടാ ഗലത് കാം  നഹീ കരേഗ ''(എന്റെ മകൻ തെറ്റായിട്ടൊന്നും ചെയ്യില്ല )
ഞാൻ ചെവി കൂർപിച്ചു
പിന്നെയും അതേ വാക്കുകൾ !!!
ഒന്നു  പകച്ചു  ,
ഒരു നിമിഷം ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്കോടി  , കിതപ്പുകൾ നിലവിളികൾ പൊടിപടലങ്ങൾ , ഇരമ്പുന്ന പോലീസ് വാഹനങ്ങൾ അതിനിടയിൽ തേങ്ങലിനൊപ്പം അലിഞ്ഞു ചിലമ്പിച്ച ആ വാക്കുകൾ
 '' സാബ് മേരാബേട്ടാ നഹീ കരേഗ അയിസ കാം '' ( എന്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ല സാർ )
 ഒരു  കുതിപ്പിന് ആ ശബ്ദത്തിന് അരികിലെത്തി
ഒരു വയോധികൻ..!!.              
കയ്യിലെ തസ്ബീഹ് മാല , തലയിൽ മുഷിഞ്ഞ തലപ്പാവ് , നെറ്റിയിൽ നിസ്കാര തഴമ്പ് , നീട്ടി വളർത്തിയ നരച്ച താടി, തോളിൽ ഒരു തുണി സഞ്ചി , കറുത്ത് നരച്ച വേഷം
അത്  അയാൾ തന്നെ ! ഫഖീർ സാബ് എന്ന് വിളിക്കുന്ന
''നിസാം അലി ഫഖീർ "
വർഷങ്ങൾക്കു  ശേഷം ഇവിടെ പിന്നെയും എന്റെ മുന്നിൽ
ഒരുപാട് മാറ്റമുണ്ട് , അന്നത്തെ ആരോഗ്യമൊന്നുമില്ല , ആകെ മുഷിഞ്ഞ കോലം ''
ചലിക്കുന്ന ചുണ്ടിൽ അന്ന് പോലീസ് പിടിച്ചു തള്ളുമ്പോഴും അതെ വാക്കുകൾ ആയിരുന്നു
''എന്റെ മകൻ തെറ്റായിട്ടൊന്നും ചെയ്യില്ല ''
നടന്നു വന്നതിന്റെ കിതപ്പ് ഒന്ന് മാറ്റാൻ അയാൾ കൈ ഇടുപ്പിൽ കുത്തി ശ്വാസം ആഞ്ഞു വലിച്ചു , ശേഷം സഞ്ചി നിലത്തിട്ടു അതിനു മുകളിൽ ഇരുന്നു ,
ഞാൻ വിറയ്ക്കുന്ന കാൽപാദം വലിച്ചു നടന്നു ചെന്ന്  ഫഖീർ സാബിന് മുന്നിലിരുന്നു
''സാബ്'' , നേർത്ത ശബ്ദത്തിൽ വിളിച്ചു  അയാളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല
ശ്വാസ നിശ്വാസത്തിന്റെ മൂളൽ ഒരിരമ്പൽ പോലെ അയാളിൽ നിന്ന് ഉയർന്നു  കൊണ്ടിരുന്നു
ഫഖീർ സാബ് '' എന്റെ വിളിയുടെ ഒച്ച  തുലോം  ഉയർന്നു
തല ചെരിച്ചു എന്നെ നോക്കി , ചത്തമീനിന്റെ കണ്ണുകൾ പോലെയുള്ള കണ്ണ് കൊണ്ട് നിർവികാരനായി ,
സാബ് എന്താ ഇവിടെ ..??
ചോദ്യം കേട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
ചുണ്ടിൽ എന്തിനോ ഒരു ചിരി വിടർന്നു , അടുത്ത നിമിഷം അത് അസ്തമിക്കുകയും ചെയ്തു
ഞാൻ സ്വയം പരിചയപ്പെടുത്തി ..
ഓർമകളിൽ അലയാനെന്നപോലെ തലപ്പാവിനു മുകളിലൂടെ തല തടവി , പിന്നെ തലയാട്ടുക മാത്രം ചെയ്തു ചില നിമിഷത്തെ നിശബ്ദതക്കു ശേഷം ഫഖീർ സാബ് സംസാരിച്ചു
''മകനെ ഇവിടടുത്തു ആരോ കണ്ടൂന്നു പറഞ്ഞു അങ്ങനെ   വന്നതാ ''  ചിലമ്പിച്ച വാക്കുകൾ
എന്നിട്ട് കണ്ടോ .??  ഉദ്യോഗത്തോടെ ഞാൻ ചോദിച്ചു  പോയി
പൊതുവെ തളർന്ന മുഖത്തു ദയനീയമായൊരു ഭാവം നിഴലിച്ചു
നീല ഞരമ്പുകൾ പ്രത്യക്ഷമായ കൈകൾ മലർത്തി കാണിച്ചു ,
എന്ത് പറയണമെന്നറിയാതെ ഇരുന്നു ഞാൻ ..
തികഞ്ഞ നിശബ്ദതയിലേക്ക് അടുത്ത ട്രെയിൻ വരുന്നതിന്റെ അനൌണ്‍സ് മുഴങ്ങി
അത് നിലച്ചപ്പോൾ ഞാൻ ചോദിച്ചു
അപ്പോൾ നൂർജ ബാബി എവിടെയുണ്ട് ??
എന്റെ ചോദ്യം കേട്ട് വൈദ്യുതി പ്രവാഹമേറ്റ പോലെ ആ ശരീരം ഒന്ന് പിടഞ്ഞ  പോലെ തോന്നി
കണ്ണുകൾ ശൂന്യതയിൽ നിന്ന് അടർത്തി മുകളിലേക്ക് നോക്കി കൈകൾ രണ്ടും ആകാശത്തേക്ക് ഉയർത്തി ,,
''ആരും ആരും  ഇല്ല ഞാൻ മാത്രം ഉണ്ട് , ഇങ്ങനെ അലഞ്ഞുകൊണ്ട്  എന്റെ സമയം ആയിട്ടില്ല ''
ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല
അകലെ നിന്ന് വണ്ടി വരുന്നതിന്റെ ചൂളം വിളി കേട്ടു ,
നിമിഷങ്ങൾക്കകം അത് സ്റ്റേഷനിൽ വന്നു കിതച്ചു നിന്നു
പ്രയാസപ്പെട്ടു എഴുനേറ്റു ഫഖീർ സാബ് പിന്നെ നടന്നു തുടങ്ങി ,
എങ്ങോട്ടാ സാബ് പോവുന്നെ ,,??
''അറിയില്ല ഒരറ്റത്ത് എത്തുന്നത് വരെ പോകും എന്റെ മോനെ അന്വേഷിച്ച് ഇനി അങ്ങനെ കുറെ കാലം കാണില്ല.. പോവ്വാ ,,, ഖുദാഫിസ് ''
അയാൾ വേച്ചു  വേച്ചു നടന്നു നീങ്ങി ഒരു കമ്പാർട്ട് മെന്റിൽ കയറി
ഞാൻ നിന്നിടത്തു നിന്ന് അനങ്ങാനാവാതെ ചില നിമിഷം നിന്നു
എന്നെ കടന്നു ആ ട്രെയിൻ ചലിച്ചു തുടങ്ങി ""നിസാം അലി ഫഖീർ'' എന്ന ഫഖീർ സാബിനെയും വഹിച്ച് ..
****        
വണ്ടിയുടെ നേർത്ത മൂളൽ എന്നെ അലോസരപ്പെടുത്തി , ഉറക്കിന്റെ കണിക പോലും കണ്ണിലില്ല
 ,പുറത്തെ  നിറഞ്ഞ  ഇരുളിൽ ഇടയ്ക്കിടെ പൂച്ചയുടെ കണ്ണുകൾ  പോലെ വെളിച്ചം തിളങ്ങുന്നത് കാണാം
എന്തിനായിരിക്കും ''നിസാം അലി ഫഖീർ" എന്ന  ആ മനുഷ്യൻ , പിന്നെയും എന്റെ മുൻപിൽ എത്തപ്പെട്ടത് ..??
ഒരുപാട് കാലങ്ങൾക്ക് ശേഷം ,
 ഉത്തരമില്ലാതെ  എന്റെ മനസ്സിലെ ചോദ്യങ്ങൾ  ഇരുളിൽ  വീണു ചിതറി മറഞ്ഞു .
   മുംബൈ നഗരത്തിന്റെ സാധാരണ ജീവിതത്തിലേക്കു ഒരശനിപാതമായി പിന്നെയും ആക്രമണമുണ്ടായി  രണ്ടായിരത്തി ആറിൽ , ഏഴിടത്താണ് ഒരേ സമയം ട്രെയിനിൽ ബോംബ്‌ പൊട്ടിയത് . മരിച്ചവരും പരിക്കേറ്റവരും അനവധി , അതിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി , സംശയത്തിന്റെ നിഴലിൽ ,
അതിനു രണ്ടു ദിവസം കഴിഞ്ഞ്
ബോറിവലി യിലെ ഫ്ലാറ്റിൽ അന്ന് ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു തൊട്ടു അപ്പുറത്ത് താമസിക്കുന്ന ഫഖീർ സാബും ,
ആരോ നാട്ടിൽ  നിന്നും കൊണ്ടുവന്ന പലഹാരം കഴിക്കുന്നതിനിടയിലാണ് ഫഖീർ സാബിന്റെ ബീവി നൂർജഹാൻ കിതച്ചു വന്നത്
''വേഗം വാ വീട്  പോലീസ് ''  വെപ്രാളത്തോടെ അവർ പറഞ്ഞു കൊണ്ടിരുന്നു
ഫഖീർ സാബും ഞങ്ങളും അങ്ങോട്ട്‌ ഓടി
അവിടെയെത്തുമ്പോൾ അദ്ദേഹത്തിന്റെ മകൻ നൗഷാദ് അലി ഫഖീറിനെ വലിച്ചു കൊണ്ട് പുറത്തിറങ്ങുന്ന പോലീസുകാരെയാണ് കണ്ടത്
അവന്  അന്ന് ഇരുപതോ മറ്റോ ആണ് പ്രായം  ,  കംബ്യുട്ടർ സയൻസ് രണ്ടാം വർഷ  വിദ്യാർഥി ''
എന്താ എന്താ ,,നിങ്ങൾ എന്താ ഈ കാണിക്കുന്നേ ,,??  കിതപ്പോടെ ഫഖീർ സാബിന്റെ ശബ്ദം അവർക്കു നേരെ ഉയർന്നു
നിങ്ങൾ ആരാ , ഒരാൾ  അദേഹത്തിന് നേരെ തിരിഞ്ഞു
ഞാൻ ഇവന്റെ അച്ഛൻ നിസാം അലി ഫഖീർ
ശരി , കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ നിങ്ങളുടെ മകന് പങ്കുള്ളതായി സംശയിക്കുന്നു , നേരിട്ടല്ല നെറ്റ്‌വർക്ക് വഴി , അതുകൊണ്ട് ചോദ്യം ചെയ്യലിനായി കൊണ്ടുപോവ്വാ
ഒരു നടുക്കമുണ്ടായി ഭീകരാക്രമണത്തിൽ നൗഷാദിനു പങ്കുണ്ടെന്ന് !!
ചില നേരത്തെ നടുക്കത്തിന് ശേഷം , ഫഖീർ സാബ് അവർക്ക് നേരെ ഓടി
''ഇല്ല സാബ് അവൻ അങ്ങനെ ചെയ്യില്ല , അവൻ കുട്ടിയാണ് , അവനു പേടിയാവും ഞാൻ കൂടെ വരാം ''
''അത് പറ്റില്ല , ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും ''
അവർ അദ്ദേഹത്തെ തള്ളിമാറ്റി , നൗഷാദ് ബാബാ ബാബാ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു
പിറകിൽ നൂർജഹാൻ തളർന്നു  വീണു,  ആരൊക്കെയോ അവരെ താങ്ങി ഇരുത്തി
ഫഖീർ സാബ് അപ്പോഴും പോലീസുകാരോട് യാചിച്ചു കൊണ്ടിരുന്നു
'' സാബ് മേരാബേട്ടാ നഹീ കരേഗ അയിസ കാം''
ഒടുക്കം പോലീസുകാരന്റെ  കാലിൽ പിടിച്ചു കരഞ്ഞു
''അവനെ കൊണ്ട് പോവരുത് ഞങ്ങൾക്ക്  അവനേ ഉള്ളൂ ''
അയാൾ കാൽ കുടഞ്ഞപ്പോൾ ഫഖീർ സാബ് തെറിച്ചു വീണു
ഞങ്ങൾ ഓടിയെത്തി എഴുന്നേല്പിച്ചെങ്കിലും ഞങ്ങളെ തള്ളി മാറ്റി നീങ്ങി തുടങ്ങിയ പോലീസ് വണ്ടികൾക്കു പിറകെ ഓടി ..
വണ്ടികൾ പൊടി  പറത്തി  പാഞ്ഞു പോയി. നൂർജഹാന്റെ  നിലവിളി മാത്രം ഉയർന്നു കേൾക്കാമായിരുന്നു , ഫഖീർ സാബ് ആ മണ്ണിൽ തളർന്നിരുന്നു ,,
ഫഖീർ സാബിനൊപ്പം സ്റ്റേഷൻ വരെ ഞങ്ങളുടെ കൂട്ടത്തിൽ  നിന്ന് ഒരാളും പോയിരുന്നു
പക്ഷെ  നൗഷാദ് നെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല
അടുത്ത ദിവസം വക്കീലുമായി പോയെങ്കിലും  ഫലമുണ്ടായില്ല
ഓരോ ദിവസവും ഇത് തുടർന്നു , നൗഷാദിനെ ഏതോ ജയിലിലേക്ക് മാറ്റി എന്നറിഞ്ഞു .
ഫഖീർ സാബും ബീവിയും ആകെ തളർന്നു ,  വക്കീലിന്റെ മുൻപിൽ അയാൾ
മാനസിക നില തെറ്റിയവനെ പോലെ കരഞ്ഞു
'മേരാ  ബേട്ടാ ഗലത് കാം  നഹീ കരേഗ സാബ് ''
ഞങ്ങൾക്ക്‌  വിഷമത്തോടെ അത്  നോക്കി നിൽക്കാനേ ആവുമായിരുന്നുള്ളൂ ,
''നാടിനു ദോഷം വരുന്നത് ഒന്നും അവൻ ചെയ്യില്ല സാബ് ''  വക്കീലിനെ നോക്കി അയാൾ പറഞ്ഞു കൊണ്ടിരുന്നു , ആശ്വസിപ്പിക്കും മട്ടിൽ തോളത്തു തട്ടി വക്കീൽ പോയി ,,
ദിവസങ്ങൾ കൊഴിഞ്ഞു വീണു , ഫഖീർ ഭായിയും ബീവിയും മരിച്ചു ജീവിക്കുന്ന രണ്ടു പേർ മാത്രമായി , ചുരുക്കം സമയം മാത്രം പുറത്തെ  നടപ്പടിയിൽ ഇരിക്കുന്നത് കാണാം , മിക്ക സമയവും പോലീസ് സ്റ്റെഷനിലൊ , മറ്റോ ആയിരിക്കും ,
രണ്ടു മാസത്തിനു ശേഷം നൗഷാദിനു ജാമ്യം അനുവദിച്ചു , ആ ദമ്പതികൾക്കു ആത്മാവ് തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു ,
പക്ഷെ അതിനു അധികം ആയുസ്സ് ഉണ്ടായില്ല
കാണുന്നവർ ഭീകരജീവിയെ പോലെ നോക്കി അവനെ , കോളേജിൽ നിന്ന് പുറത്താക്കി ,
പോലിസ് ഭീകരാക്രമണത്തിനു അറസ്റ്റ് ചെയ്ത ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ അവർ തയ്യാറായില്ല , ബന്ധുക്കൾ വെറുപ്പോടെ മുഖം തിരിച്ചു .. അതൊക്കെ കാരണമാവാം
മൂന്നാം നാൾ നൗഷാദ് അലി ഫഖീർ അപ്രത്യക്ഷനായി ''
എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല , അന്വേഷണം പലവഴിക്കു നടന്നെങ്കിലും ഫലമുണ്ടായില്ല
...
ഏതോ സ്റ്റേഷനിൽ ട്രെയിൻ കിതപ്പോടെ നിന്നു , ഓർമകളിലൂടെ ചലിച്ചത് കൊണ്ടാവാം എന്റെ കണ്ണുകളിൽ മയക്കം നിഴലിച്ചു തുടങ്ങിയത് , ചില മിനിറ്റുകൾക്ക് ശേഷം വണ്ടി പിന്നെയും ഓടിത്തുടങ്ങി തൊട്ടപ്പുറത്തെ ബർത്തിൽ കിടന്നുറങ്ങുന്നയാളുടെ കൂർക്കം വലി വണ്ടിയുടെ ശബ്ദത്തിനും മീതെ ഉയർന്നു കേട്ടു ,
അതിനു ശേഷം ഫഖീർ സാബ് ഇങ്ങനെയാണ് '' എപ്പോഴും ചുണ്ടിൽ മന്ത്രം പോലെ ആ വാക്കുകൾ മൊഴിഞ്ഞു കൊണ്ടിരിക്കും ,,
''എന്റെ മകൻ തെറ്റായിട്ടൊന്നും ചെയ്യില്ല ''
ഋതു സംക്രമണത്തിന്റെ ഒഴുക്കിൽ കാലമേറെ കഴിഞ്ഞിരിക്കുന്നു
ഭൂതകാലത്തിന്റെ നെടുവീർപ്പുകളിൽ അലിഞ്ഞു പോയ ഒരു ജീവിതമായി അവശേഷിക്കുന്നുണ്ട് ഇന്നും ''നീസാം അലി ഫഖീർ ''
ആരോ ചെയ്ത  തെറ്റിന്  ശിക്ഷിക്കപ്പെട്ട ഒരാൾ അല്ലെങ്കിൽ മകൻ ചെയ്ത തെറ്റിന് സ്വയം  ശിക്ഷിക്കുന്ന അച്ഛൻ ....!!!
ഒരു പക്ഷെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ പിന്നെയും കണ്ടു മുട്ടിയേക്കാം  പേരിനെ അന്വർത്ഥമാക്കിയ ആ ഫഖീറിനെ ,,
ചിലമ്പിച്ച ആ വാക്കുകളുമായി
''മേരാ  ബേട്ടാ ഗലത് കാം  നഹീ കരേഗ''  

Tuesday, October 13, 2015

ഒരു യാത്ര കൂടി ......

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidUY_GFOsk2ic_2boBjT5nNoBPcLjNFRPEvM7iCLLDTLUJoYKvpbRiSiTKWQshW_sQ3RqQnqejetST1ZKoNkEk8XH89mA0IGDD89ifGxnpw1g7SKLdShxGsh-GAkN_hFzOo6xM7KHitdk/s640/
ചെറിയ ഒരെഴുത്ത് ,,,,,, വഴക്ക്പക്ഷിയിൽ ,,,,,,,, വായിക്കുമല്ലോ

http://vazhakkupakshi.blogspot.in/ 

Wednesday, October 7, 2015

എനിക്കൊന്നു ഉറങ്ങണം

എനിക്കൊന്നു ഉറങ്ങണം ,,,, ഉണരാതിരിക്കുവാൻ
നിൻ മടിയിൽ തലചായ്ച്
പറയാൻ ബാക്കി വെച്ച പ്രണയ മന്ത്രങ്ങളാം
നിന്റെ മൃദു സ്വനം കേട്ട് ,,,,
പ്രണയമെരിയുന്ന നിൻ മിഴിതലോടലേറ്റ് ,,,,
നിന്റെ കരങ്ങളിൽ കവിൾ ചേർത്ത് ,
നിന്റെ മുടിനാരിഴയുടെ തൂവൽ സ്പർഷമേറ്റ് ,,
എനിക്കൊന്നുറങ്ങണം പുനർജന്മമില്ലാതെ ,,,
ഏതോ കല്പടവിൽ വീണു തകർന്ന
പ്രണയത്തിൻ കുപ്പി വള കിലുക്കം കേട്ട് ,,,,,
അണയാൻ വെമ്പി നില്കുന്ന
മണ്‍ ചിരാതിലെ തൂവെളിച്ചം പോലുള്ള
നിന്റെ മുഖത്തു കണ്ണ് നട്ട്,,,,,,,,,
നിനക്ക് മുന്നിൽ,,,,,,,
ജനിയിലെ ഈ ജീർണ വസ്ത്രമുപേക്ഷിച്ചു,,
,, മൃതിയിലെ ആത്മാവ് മാത്രമായി
യാത്ര പോകണം ,,,,
ഒരു ജന്മത്തിന്റെ പ്രണയ കനലിലെരിഞ്ഞു
നീറുന്ന ഹൃദയ നോവ്‌ മാത്രം ബാക്കി വെച്ച് ,,,,,

Thursday, October 1, 2015

മാപ്പ് മഹാത്മാവേ

മാപ്പ് മഹാത്മാവേ ,,,,,,,
ഇന്നീ ഭാരതത്തിനു അങ്ങു കണ്ട സ്വപ്നത്തിന്റെ
സർവ്വ സമ നീതിയുടെ തൂവെളിച്ചമില്ല,,
വെളിച്ചമേകാൻ ശ്രമിച്ച അങ്ങയുടെ നെഞ്ചിൽ
തീ കുഴലിനാൽ രക്തപ്പൂക്കളിട്ടവർ ,,
ഇന്നുമീ മണ്ണിനെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു
അധികാര ഭ്രമത്തിന്റെ അന്ധതയാണെങ്ങും
വർഗ്ഗീയ വിഷത്തിന്റെ നീറ്റലുകളിൽ പുളയുന്നുണ്ട്
ഭാരത മണ്ണിന്റെ മക്കൾ ,,,,,,,,,
പല മതം പല ജാതി പല വർഗ്ഗമായി പരിണമിച്ചു
പല നിറമുള്ള കൊടിക്കീഴിൽ
പലതരം ചിഹ്നങ്ങളാൽ അണി നിരന്ന്
പലതരം വാക്യങ്ങളാൽ ഘോഷിക്കുന്നുണ്ട്
തെരുവിൽ പട്ടിണിപ്പാവങ്ങൾ അലയുമ്പോൾ
സ്വർഗീയ ആരാമം പണിയുന്നുണ്ട്
അങ്ങയുടെ പിൻഗാമികൾ ,,,,,
അധികാരമെന്നൽ ധാർഷ്ട്യമെന്നവർ
മാറ്റിക്കുറിച്ചു,,,,
ജനങ്ങളാം ഞങ്ങൾക്കിന്നു പ്രധിനിധിയില്ല ,,
അവർ നിധികളാൽ സന്തുഷ്ടർ
ഞങ്ങൾ പ്രതികളാണിന്നു ,,
തിരഞ്ഞെടുത്തു ജയിപ്പിച്ചതിനു ,,,,,
പൊറുക്കുക ,, പിതാവേ ,,
ഭാരത മക്കളോട് ,,,, ഭാരത മണ്ണിനോട് ,,,,,,,

Wednesday, August 26, 2015

അവകാശി ,,,,,,,,

,,,,,
അവസാനമായി ഒരു ദീർഗ നിശ്വാസമുണരും
അനന്തതയിൽ മറഞ്ഞൊരാത്മാവിനായി
മണ്ണിന്റെ മണവുമായി മണ്ണിൽ ജനിച്ചു നാം
മണ്ണായി മാറുന്നൊരു കാലം വിദൂരമല്ല
ഒരു പിടി മണ്ണ് മാത്രം കവിളിൽ ചേർത്ത് വെക്കും
ഒരു തുള്ളി കണ്ണു നീര് ആരോ പൊഴിചെന്നിരിക്കും
കൂട്ടി ക്കിഴിച്ചു ഗുണിച്ചു നീ ചേർത്തു വെച്ചതൊക്കെയും
കൂട്ടിനുണ്ടാവില്ല കൂരിരുളല്ലാതെ
നേടിയ നേട്ടങ്ങളൊക്കെയും വീണിടിയും
നേരിന്റെ നെറിവിന്റെ വെളിച്ചം മാത്രമുണരും
ഇനി മണ്ണറ നിനക്കായി പണിയും
ഇരുളിനാൽ അതലങ്കരിക്കും,,,,,,
കല്ലിനാൽ മേൽകൂരയുയരും
കാലടികൾ അകന്നു പോവും ,,,,,,,,,,,
ചെടികളാൽ നിറഞ്ഞൊരു പള്ളിക്കാട്ടിൽ
ചെത്തി മിനുക്കിയൊരു മീസാൻ കല്ല്‌ ബാക്കി നിൽക്കും
,,,,,,,,, നാം ഓരോരുത്തരും അവകാശികളാണ്,, ആറടി മണ്ണിന്റെ അവകാശികൾ ,,,,,

Thursday, July 30, 2015

മൂകമീ ,,,,,ലോകം

എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു ,,,,
എന്റെ കേൾവി കൊട്ടിയടച്ചു
ഞാനിന്നു മൌനനാണ് ,,,,,,,,,,,,,,,
എന്റെ ഹൃദയം സ്പന്ദിക്കുന്നില്ല
എന്റെ ശരീരം നിശ്ചലം
എന്റെ ആത്മാവ് മയങ്ങിക്കിടക്കുന്നു
എനിക്ക്  ചുറ്റും കൂരിരുൾ
ഈ ഇരുളിൽ നിറയുന്നുണ്ട്
സമരമുഖം കണക്കെ ,,,,,,,,,,
അമ്മയുടെ തേങ്ങൽ
അനിയത്തിയുടെ നിലവിളി
ഭാര്യയുടെ അടക്കിയ കരച്ചിൽ
കാമക്കണ്ണിൻ ജ്വാലയിൽ
 പിഞ്ചു കുഞ്ഞിന്റെ പിടച്ചിൽ
വാളിൻ സീൽകാരം
പൊടിപടലങ്ങളും അഗ്നി ഗോളങ്ങളും
അതിൽ ചിതറുന്ന ശരീരാവയവങ്ങളും
നപുംസകത്തിൻ പൊട്ടിച്ചിരികളും
ക്രൂരമാം മന്ദഹാസവും
ബാല്യത്തിൻ വിയർപ്പുമണം
വിശപ്പിന്റെ അഗ്നിയിൽ
വേവുന്ന .....ദുർഗന്ധം
ദേവാലയത്തിൽ നിറയുന്ന പുക
ഒട്ടിച്ചു വെച്ച പുഞ്ചിരിക്കുള്ളിൽ
അലറുന്ന വ്യഗ്രവും
ഇതും മനുഷ്യൻ ,,,,,,,,,
ഞാൻ മൂകനാണ് .....
എന്റെ പഞ്ചഭൂതങ്ങൾ മരിച്ചിരിക്കുന്നു
ഉരിയടനാവതില്ല ........
മാപ്പ് ,,,ദൈവമേ........ മാപ്പ് 

Saturday, June 27, 2015

പ്രണയിച്ചിരുന്നു നാം

പ്രണയിച്ചിരുന്നു നാം പൂവിതൾ തുമ്പിലെ
തേൻ തുള്ളി നുകരുന്ന പോലെ
പ്രണയിച്ചിരുന്നു നാം പൂവും കിളികളും
വസന്തമായി വന്നൊരു നാളിൽ
കാതോർത്തിരുന്നു ഞാൻ നിൻ കൊലുസിന്റെ
താളവും മൃദുലമാം പാദസ്വരവും
കടമിഴിക്കോണിലെ നിറയുന്ന
പ്രണയത്തിനോളവും കാണാൻ
നുണക്കുഴി വിരിയുന്ന നിൻ ഇളം കവിളിൽ
ഞാൻ ആദ്യമായി ചുംബനം തന്നൂ
നാണിച്ചിരുന്ന നിൻ മിഴികളിൽ ഒഴുകുന്ന
പ്രണയത്തിൻ അരുവിയും കണ്ടു
പ്രണയിച്ചിരുന്നു നാം അകലെ മലകളിൽ
   തൂമഞ്ഞു പെയ്യുന്ന കാലം
പ്രാണൻ അകലും വരെ നീയെനിക്കെന്നു
 നിന്നെ പുണർന്നു ഞാൻ പറഞ്ഞു
മരണം വിളിച്ചാലും അകലില്ല ഞാനെന്നു
എന്നിൽ അലിഞ്ഞു നീ മൊഴിഞ്ഞു
മാനത്തു തൂവെള്ളി പ്രഭയായി
 നിലാവിൻ പുഞ്ചിരി വിടർന്നു
ആ നേരമെവിടെനിന്നറിയാതെ
രാകുയിലിൻ നാദവും കേട്ടു
ആരോ വരച്ചൊരു പ്രണയ ചിത്രത്തിൽ
 ഞാൻ നമ്മുടെ പേരും കുറിച്ചു
ഹൃദയത്തിൽ എന്നേ കുറിച്ചിരുന്നെന്നു
 അത് അതു കണ്ടു  നീ പറഞ്ഞൂ
ഹൃദയം നിനക്കായി പകുത്തു
 ഞാൻ തന്നപ്പോൾ ഇളം കാറ്റു വീശിയകന്നു
പുലരിയിൽ പുഴയുടെ തീരത്തിരുന്നു
 നാം സ്വപ്‌നങ്ങൾ നെയ്തിരുന്നു
പിരിയുവാൻ വയ്യാത്ത നമ്മുടെ പ്രണയത്തിൽ
 പുഴയെന്നും സാക്ഷിയായി
 കൈകോർത്തു നടന്നു നാം പാടവരമ്പിലും
 ഇളം വെയിൽ ചായുന്ന നേരം
കൈകളിൽ പൂക്കളും കണ്ണിൽ
 പ്രണയവുമായി കാലമേറെ കഴിഞ്ഞു
പ്രണയമാം സ്വപ്നത്തിൽ ഉണരുന്ന
 ചിത്രങ്ങളിൽ നീ നിറഞ്ഞു
പ്രണയം വിരിയുന്ന
കവിതകളെന്നുള്ളിലെ  കിളികളും പാടി
മഴ പെയ്തു തോർന്നൊരു
പകലിലെ വാകമരച്ചുവട്ടിൽ
മിഴിനീരിൻ നനവ്‌ പോൽ
 മഴത്തുള്ളിയും  നമ്മിൽ പതിഞ്ഞു
വഴി പിരിയുവാൻ പറയാതെ പറഞ്ഞു
 നീ മുന്നിൽ മൂകമായി നിന്നൂ
വാക്കുകൾ തപ്പി എടുക്കുന്നതിൻ മുൻപേ
 നീ യാത്രാ മൊഴിയും പറഞ്ഞു
വഴിയറിയാതെ നിന്നെനിക്കുമേൽ
 മഴ പിന്നെയും പൊഴിഞ്ഞു
വാടിയ പൂക്കൾ പൊഴിച്ച്
നിന്നെന്തിനോ  വാക മരവും കരഞ്ഞു
 പ്രണയിച്ചിരുന്നു നാം ,,,,,,,,
, നഷ്ട സ്വരങ്ങളെ വിരഹത്തിനാഴം അളക്കാൻ ,,,,,,


Thursday, June 25, 2015

എവിടെനീ

എവിടെയെൻ ജന്മസാഫല്യമേ ,, നീ
എവിടെയെൻ  ഹൃദ്യമൊരു പ്രണയ പുഷ്പം
മോഹങ്ങളാൽ നെയ്തൊരു പട്ടുചേല,,,,,
അതിൽ സ്വപ്നം കൊണ്ട് ഞാൻ വരച്ചൊരു പ്രണയചിത്രം
എവിടെ കളഞ്ഞുപോയി ഞാനാ പട്ടുചേലാ
എവിടെയെൻ ആർദ്രമാം പ്രിയമൊരു കവിത ശകലം
എവിടെയെൻ മണ്‍ചിറാതിലേ പൊൻതിരി വെട്ടം
എവിടെയെൻ മഴമുകിലിൻ സപ്തസ്വരം ,,
എവിടെയെൻ ജീവന്റെ ആശാ നാളം
എവിടെ എവിടെയെൻ നിത്യമാം ആത്മ ശാന്തി ,,
എവിടെ എവിടെനീ
എന്റെ അനുരാഗ ലയഭാവ താളാത്മകമേ,,,,, 

Monday, June 8, 2015

ഇനി ഞാൻ

ഇനി ഞാൻ ചിരിക്കും
മരണത്തിന്റെ ചുംബനം ആസ്വദിച്ച്
ഒരു മഞ്ഞു തുള്ളി മണ്ണിൽ വീണു 
മറയുന്നത് പോലെ ഞാൻ മറഞ്ഞു പോകും 
എന്നെ പ്രണയിച്ചവൾക്കുള്ള
എന്റെ അന്ത്യ സമ്മാനമായി
നിശ്ചലമായ ഹൃദയത്തിന് മീതെ
ഒരു ചുവന്ന റോസാപൂവ് വിരിഞ്ഞിരിക്കും
ഒരു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ
മരണത്തിനു സാക്ഷിയായി നീ വരരുത്
നിന്റെ മിഴി തുടയ്കാൻ ഞാൻ
പുനർജനിച്ചു പോകും ....... അത് വേണ്ട
ആറടി മണ്ണിനു കീഴെ എനിക്ക് മഞ്ജമൊരുങ്ങും
മണ്ണറ മണിയറയാക്കി എകാന്തമായൊരു
ഇരുളിലേക്ക് ഞാൻ യാത്രയാകും
ഞാനെന്ന ഓർമയ്ക്ക്‌ മേൽ ഒരു കല്ലും
മൈലാഞ്ചി ചെടിയും അവശേഷിക്കും .....

Wednesday, April 8, 2015

ആത്മ ബന്ധങ്ങള്‍

മുംബൈയിലെ കസായ്  വാട
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  ഗല്ലി , ബലിമൃഗങ്ങളുടെ  നിലവിളി മുഴങ്ങുന്ന ഇവിടെ   എപ്പഴോ ആണ് ഞാനും എത്തിപ്പെട്ടത് കൂറ്റൻ മലയുടെ താഴ്വാരമാണ് ക്സായി വാട .
കുർള റെയിൽ വേ സ്റ്റെഷനോട്‌  ചേർന്ന് കിടക്കുന്ന ഈ തെരുവിൽ പലജീവിത വേഷങ്ങൾ കെട്ടിയാടുന്നുണ്ട് 
സായാഹ്നങ്ങളിൽ  ജനങ്ങൾ  നേരിയ റോഡിൽ തടിച്ചു കൂടുന്നത് കാണാം
പഴങ്ങളും പച്ചക്കറികളും  ആടിന്റെയും മാടിന്റെയും മാംസങ്ങൾ കൂടാതെ എണ്ണയിൽ പൊരിച്ചെടുക്കുന്നതും ചുട്ടെടു ക്കുന്നതുമായ ഇറച്ചി വിഭവങ്ങൾ, മുംബൈയുടെ ഇഷ്ട വിഭവമായ പാവ്ബാജി , ഇവയുടെ യൊക്കെ കച്ചവടത്തിരക്ക് അന്തരീക്ഷത്തിൽ നിറയുന്ന ബഹളം പതിവ് കാഴ്ചയാണ് ഒപ്പം അടിപിടികളും കച്ചവടത്തിന് സ്ത്രീകളും കുട്ടികളുമടക്കം കാണാം 
മിക്കപ്പോഴും അവനെ ഞാൻ കണ്ടിട്ടുള്ളത് ആരെങ്കിലുമായി അടികൂടുന്നതാണ് 
ഇരുപതോ മറ്റോ പ്രായമേ കാണൂ അവന് 
എപ്പോഴും എന്തിനാണവൻ വഴക്കിടുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് 
ഒരു ദിവസം കച്ചവടത്തിരക്കുകൾക്കിടയിൽ നിറഞ്ഞു പെയ്ത മഴ 
എല്ലാവരും മഴകൊള്ളാത്തിടം നോക്കി ഓടി  കടത്തിണ്ണയിലും മറ്റുമായി നിന്നു 
ആ സമയത്താണ് അവിടെയൊക്കെ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ  മഴയിൽ നനഞ്ഞു കുതിർന്നു വന്ന് . കടകളുടെ മേൽകൂരയിൽ നിന്ന് വീഴുന്ന മഴവെള്ളം കൈനീട്ടി കുടിക്കാൻ തുടങ്ങി  എവിടെ നിന്നോ ആ ചെറുക്കൻ ഓടിവന്ന്  വെള്ളം കുടിച്ചു  കൊണ്ടിരുന്ന അവരുടെ കയ്യിൽ  തട്ടി 
കയ്യിൽ  പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ കടയ്ക്കു മുൻപിലെത്തി  ഒരു കുപ്പി വെള്ളം വാങ്ങി  ആ സ്ത്രീ യെ പിടിച്ച് തിണ്ണയിൽ കയറ്റി നിർത്തി വെള്ളം കയ്യിലോട്ട് ഒഴിച്ച് കൊടുത്തു 
ഒരു നിമിഷം ആ സ്ത്രീ അവന്റെ മുഖത്തേക്ക് നോക്കി  പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി 
ആ സംഭവത്തിന്റെ ണ്ടു ദിവസത്തിനു ശേഷമാണ് അവിടെ ഒരു അടി നടന്നത് 
ആ പയ്യനും കുറെ പേരും, ആളുകൾ  കൂടി നിന്ന് വീക്ഷിക്കുന്നതിനിടെ 
ആ സ്ത്രീ ഓടിവന്നു ആ ചെറുക്കനെ പൊതിഞ്ഞു പിടിച്ചു  അവർ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ കുഴഞ്ഞ നാക്ക് കൊണ്ട് പറയുന്നുണ്ട്, അവൻ കുതറിയെങ്കിലും വിട്ടില്ല  അവനെയും വലിച്ചു കൊണ്ട് പോയി 
ജനങ്ങൾ വിസ്മയത്തോടെ അത് നോക്കി നിന്നു 
പിന്നീട് കുറച്ചു ദിവസങ്ങൾക്കു  ശേഷം പുലർച്ചെ മലമുകളിലേക്ക് കയറുന്ന വഴിയിൽ  അവൻ മരിച്ചു കിടക്കുന്ന വാർത്തയാണ് ഞങ്ങളെ  ഉണർത്തിയത് 
കുറെ സമയത്തേക്ക് നടുക്കം വിട്ടു മാറാതെ നിന്നു  എല്ലാവരും , ഞങ്ങൾ അവിടെ എത്തുമ്പോൾ  ജനങ്ങൾ കൂടി നില്പുണ്ട്  നിലവിളിക്കുന്ന 
അവന്റെ അമ്മയെ ആരോ താങ്ങി കൊണ്ട് പോവുന്നത് കണ്ടു  ചുറ്റും ആളുകൾ നിൽകുന്നതിനാൽ ഒന്നും കാണാൻ വയ്യ  ആരുടെയോ കരച്ചിൽ മാത്രം ഉയർ ന്നു  കേൾക്കാം  പതുക്കെ ഇടയിലൂടെ നുഴഞ്ഞു ഞാൻ കണ്ട കാഴ്ച  എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട് ചോരയിൽ കുളിച്ചുകിടക്കുന്ന അവനരികിൽ ഹൃദയം പൊട്ടിക്കരയുന്ന ആസ്ത്രീ
ജടകെട്ടിയ മുടിയിൽ പിടിച്ചു വലിച്ചു വിലപിച്ചു കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ കൈകൊണ്ട് തലയിൽ തല്ലിക്കൊണ്ട് കരയുന്നു
കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുമുണ്ട്
ആ കാഴ്ചയ്ക്ക് ശക്തിയില്ലാതെ ഞാൻ പിന്തിരിഞ്ഞു .
മൃതുദേഹം ആശുപത്രിയിൽ  നിന്ന് ഏതോ സ്ഥലത്ത് കൊണ്ട് പോയി സംസ്കരിച്ചു
ആ സ്ത്രീ അപ്പോഴും ആ മലയിടുക്കിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.
എന്ത് ആത്മ ബന്ധ മായിരിക്കും  അവരുതമ്മിൽ
അവനന്ന് ഒഴിച്ച് കൊടുത്തത് സ്നേഹ മായിരിക്കുമെന്നു തോന്നി എനിക്ക്
പിന്നെയും ആസ്ത്രീ ആ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
ആരെയോ തിരയുന്ന പോലെ ...!! എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട് 

Tuesday, March 24, 2015

ചില ജീവിതങ്ങൾ


പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ്‌ ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു ..'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു ...
വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട്
നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്‌ ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം
ഞാന്‍ നാട്ടില്‍ പോകുന്നതിന്‍റെ തിരക്കിലായിരുന്നു ഇത്തിരി സാധനങ്ങള്‍ വാങ്ങണം എന്നുള്ളതുകൊണ്ട് കറങ്ങാനിറങ്ങിയ ആ സായാഹ്നത്തില്‍
ഈസ്സ ,, എന്നയോടെ കലാലയ ജിവിതത്തിലെ പഴയ കൂട്ടുകാരന്‍ മുന്നില്‍ വന്നപ്പോള്‍ ഞാനൊന്നു വിസ്മയിച്ചു !!!!
സംസാരത്തില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന് ഒത്തിരിനേരം ഇരുന്നു അന്നേ മനസിലുറപ്പിച്ചതാണ് അവന്‍റെ വീട് വരെ പോകാന്‍ അവനോട് അത് പറഞ്ഞപ്പോള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവന്‍ പറഞ്ഞു
അതെ നീ പോണം നീ കാണേണ്ട ചിലര്‍ അവിടുണ്ട്
കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു
എന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്
ഹ അപ്പോള്‍ രണ്ടു മക്കളുടെ അപ്പനാണ് മുന്നില്‍ നില്കുന്നത്
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങിയപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നുണര്‍ന്നു
ഇതല്ലേ വീട് ....??
ഓട്ടോകാരന്‍ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ടു ചോദിച്ചു ....
ഞാന്‍ തലകുലുക്കിക്കൊണ്ട് ഇറങ്ങി
പഴയ ഇരുമ്പ് ഗേറ്റ് തള്ളിയപ്പോള്‍ അത് പ്രയാസത്തോടെ മുരണ്ടു
മുറ്റത്തെ ഇലകള്‍ പൊഴിഞ്ഞ പ്ലാവിന്‍ ചോട്ടില്‍ ഉണങ്ങിയ ഇലകള്‍ തപ്പി തിന്നുന്ന ആട്ടിന്‍ കുട്ടി എന്നെ കണ്ടപ്പോള്‍ ' ഇതാരാ ' എന്നര്‍ത്ഥത്തില്‍ നോകിയിട്ടു ഒന്ന് കരഞ്ഞു
പിന്നെ അതിന്‍റെ ജോലി തുടര്‍ന്നു
മുന്‍വശത്ത് ആരെയും കണ്ടില്ല വാതില്‍ തുറന്നിട്ടിരുന്നു ഒന്ന് ശങ്കിച്ച ശേഷം പതിയെ അകത്തു കയറി മുരടനക്കി
വലതു ഭാഗത്തെ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി ഒരു രൂപം കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു
ആ മനുഷ്യന്‍ എന്നെ കണ്ട് എന്തോ പറയാന്‍ തുടങ്ങും മുന്‍പേ ചുമ തുടങ്ങി നിര്‍ത്താതെ അപ്പോഴേക്കും വാതില്‍കല്‍ സ്ത്രീകളുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടു
ഞാന്‍ സ്വയം പരിചയപ്പെടുത്തി
ഒത്തിരി സംസാരിച്ചു കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ അവന്‍റെ വാപ്പയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ ഇദ്ദേഹത്തെ കണ്ടിരുന്നു പഴയ രൂപവുമായി ഇദേഹത്തിനു ഒരു സമ്യവുമുണ്ടായിരുന്നില്ല
ഞാന്‍ വീടാകെ നോക്കി വൃത്തികേടായ ചുമര്‍ , അന്തരീക്ഷത്തില്‍ മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍പുണ്ട്
"കുഞ്ഞുങ്ങളെവിടെ "
ഞാന്‍ ചോദിച്ചു
"അകത്തുണ്ട് ...കിടക്കുവാണ്"
ഞാനൊന്നു സംശയിച്ചു വല്ലപനിയോ ആയിരിക്കും
"വാ മക്കളെ കാണാം "
അവര്‍ എന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു
ഞാന്‍ അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു
കട്ടിലില്‍ പായ വിരിച്ചു രണ്ടു പൈതലുകള്‍ കിടക്കുന്നു
ഒരു കുട്ടിയുടെ രണ്ടു കൈകള്‍ വിണ്ടു കീറി കൈപത്തിയുടെ സ്ഥാനത്ത്
വലിയ രണ്ടു വിരല്‍ പോലെ
വീര്‍ത്ത വലിയ കാലുകള്‍ നീട്ടി വെച്ച് കടക്കുന്നു അതിലെ വേദന മുഴുവന്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
തലയുടെ വലുപ്പം എന്നെ ഭയപ്പെടുത്തി വികൃതമായ കൈകള്‍ നീട്ടിവെച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഞാന്‍ ഇമവെട്ടാതെ നോക്കി
എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു പോയി
എന്‍റെ കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് പൊതി ഞാന്‍ അവര്‍ക്കരികില്‍ വെച്ചു
എന്‍റെ മൗനം കണ്ടിട്ടാവണം ആ ഉമ്മ സംസാരിച്ചത്
''ആ മരത്തിനടിക്കുന്ന മരുന്ന് കാരണമാ ഇതൊക്കെ ''
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്‍റെ ഇരകള്‍ !!!!!!!!
ആ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ കരള്‍ പറിഞ്ഞു പോകുന്ന വേദന തോന്നും
രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമല്ല ഈ വിഷം കാര്‍ന്നു തിന്നുന്നത് ഒരു കുടുംബത്തെ തന്നെയാണ്
ദൈവത്തിന്‍റെ വികൃതിയോ ഭരണകൂടത്തിന്‍റെ പിടിപ്പുകേടോ ??
ആരെയാണ് പഴിക്കേണ്ടത് ....അറിയില്ലായിരുന്നു
ഇത്രമേല്‍ ദുരിതം പേറാന്‍ അവര്‍ എന്ത് തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക,,,,,,,, മുജ്ജന്മ ശാപമെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ലല്ലോ
ആ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഒരു കുഞ്ഞു ചിരിയെങ്കിലും വിടരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു .............
അതുണ്ടായില്ല ,,,,,വിഷാദമായ ആനോട്ടം മതി സൂചിമുന നെഞ്ചില്‍ കുത്തിയിറക്കുന്ന വേദനക്ക് ......
ഒരുപാട് ജീവിതങ്ങള്‍ ഇനിയുമുണ്ട് നമ്മള്‍ കാണാത്തത് എന്‍ഡോസള്‍ഫാന്‍
എന്ന വിഷമരുന്നിന്‍റെ ഇരകളായവര്‍
മരണത്തിന്‍റെ നിലവിളി ഒളിഞ്ഞിരിക്കുന്ന ഒത്തിരി വീടുകള്‍ !!!!!!!!!!

Tuesday, January 20, 2015

അറിയുക

അലയുന്നതെന്തിനു നീ മർത്യാ
ദൈവത്തെ തേടി .  . ദൈവം
നിന്നുള്ളിൽ കുടി കൊള്ളവേ .  .
തിരയുന്നതെന്തു നീ സ്നേഹമോ .
തിരിയുക നീ നിൻ ഹൃദയപക്ഷം
തേടുന്നതെന്തു നീ  ശാന്തിയോ
ശാന്തമാക്കുക നിൻ മനസ്സിനെ
ശാന്തി ഭവിച്ചിടും പാരിതിൽ
ചോദിച്ചുവോ നീ സമത്വമെവിടെ
സമമായി കാണുക സകലവും .
വന്നു ചേരും  സമത്വവും .
നന്മ ഇല്ലന്നു നീ നിലവിളിക്കേണ്ട
തിന്മ വെടിയുകിൽ കൈവന്നിടും നന്മകൾ . .
 അറിഞ്ഞിടേണം മതവേദാന്തങ്ങളൊക്കയും  മനുഷ്യത്വ മെന്നതിന്നർത്ഥാന്തരങ്ങളെന്നും
 വേണം നമുക്ക് വർഗ ബോധം
മനുഷ്യ നാണെന്ന ബോധോദയം . .
ചോരയ്കൊക്കയും ഒരേ നിറം
ഇരു കാലി എന്നൊരു വ്യത്യാസവും
 ഞാനെന്ന ഭാവം വെടിഞ്ഞീടുക . .
നമ്മളൊന്നാണെന്ന ചിന്ത വേണം    . .
സത്യം സത്യമായി മാനിക്കുകിൽ
  വിജയം വിദൂരമല്ല നമ്മില്‍ . .