ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, March 20, 2018

അകാരണം ഭാഗം1



     കനത്ത ഇരുട്ടിലൂടെ ആരോ തന്നെ കൂട്ടിക്കൊണ്ടു പോകുന്ന പോലെ
പേടിപ്പെടുത്തുന്ന നിശബ്ദത വീശിയടിക്കുന്ന കാറ്റിന് അസാധാരണ തണുപ്പ്
ഏതാണീ സ്ഥലം ?
ആരാണ് എന്നെ ഇതു വഴിയിലൂടെ കൊണ്ട് വന്നത് ?
എങ്ങോട്ടായിരിക്കും?
ഓരോ നിമിഷവും ഭയത്തിന്റെ ചീളുകൾ ശൂലം കണക്കെ തറക്കുന്നുണ്ട്
കാലിൽ കൂർത്തൊരു കല്ലു കൊണ്ടപോലെ വല്ലാത്ത വേദന ചുവടു മാറ്റുമ്പോൾ മനസ്സിലായി
കാലിൽ ചെരുപ്പില്ല !
ചെരുപ്പ് എവിടെപ്പോയി
അതില്ലാതെ ഇന്ന് വരെ പുറത്തിറങ്ങിയിട്ടില്ല
ശരീരത്തിൽ എന്തോ തറച്ച പോലെ
ഏതോ വള്ളി ചെടിയുടെ മുള്ള് !
വല്ലാത്ത നീറ്റൽ
അമർത്തിത്തടവി
ശൂന്യത പോലെ
ഡ്രെസ്സ് എവിടെ
താൻ നഗ്നനാണ്
ശരീരത്തിൽ ഒരു നൂൽ ബന്ധം പോലുമില്ല
എന്താണ് സംഭവിക്കുന്നത്
ഈശ്വരാ
പേടിപ്പെടുത്തിക്കൊണ്ട് കനത്ത നിശ്ശബ്ദതതയെ ഭേദിച്ച് എവിടെയോ നായ്ക്കളുടെ ഓരിയിടൽ കേട്ടു കൂടെ ചീവിടുകളുടെ ശബ്ദവും
അന്തരീക്ഷത്തെ രണ്ടായി പിളർത്തിക്കൊണ്ടെന്ന പോലെ ഇടി മുഴക്കത്തിനൊപ്പം മിന്നൽ പിണറുകൾ പുളഞ്ഞു
ആ വെളിച്ചത്തിൽ ചുറ്റും കണ്ടു
കാട് !!
മരങ്ങളും കാട്ടുചെടികളും
ഞാനെങ്ങനെ ഇവിടെയെത്തി ?
തൊട്ടടുത്തെവിടെയോ ഒരു മുരൾച്ച
ഇരുട്ടിൽ ഒന്നും കാണാൻ വയ്യ
മുരൾച്ച അടുത്തു വരുന്ന പോലെ
ഒരു മിന്നൽ കൂടി
തൊട്ടു മുന്നിൽ കൂറ്റൻ നായ
വെട്ടിത്തിളങ്ങുന്ന കണ്ണുകൾ നീട്ടിയ നാവിൽ നിന്ന്‌ വെള്ളം ഒളിച്ചിറങ്ങുന്നു
ക്രൗര മുഖം
ഒരു മുരളലോടെ മുൻ കാലു പൊക്കി ഒറ്റ ചാട്ടം ..!!
വലതു കൈത്തണ്ടയിൽ നായയുടെ നഖം ആഴ്ന്നിറങ്ങി വേദന കൊണ്ട് പുളഞ്ഞു
ഒറ്റ അലർച്ച
ഒരു പിടച്ചിൽ
വലിയ ശബ്ദത്തോടെ കുഴിയിലേക്ക് മറിഞ്ഞു വീണു !
ഞെട്ടിയുണർന്നു
സ്വബോധം തിരിച്ചു കിട്ടാൻ നിമിഷങ്ങളെടുത്തു
സ്വപ്നം...
കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്നു
ആകെ വിയർത്തു കുളിച്ചിരിക്കുന്നു
ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു എഴുനേറ്റു
ലൈറ്റിട്ടു
ചുമരിലെ കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടു ഞെട്ടി
ശരീരത്തിൽ ഡ്രെസ്സില്ല
നഗ്നനായിരിക്കുന്നു നല്ല ഓർമയുണ്ട്
ഇന്നലെ രാത്രി ബർമുഡ ധരിച്ചാണ് കിടന്നത്
പിന്നെങ്ങനെ ?
ശരീരത്തിലാകെ നീറ്റൽ അനുഭവപ്പെട്ടു
ഒരു ഞെട്ടൽ കൂടി!
കൈത്തണ്ടയിൽ നിന്ന്
ചോര കിനിയുന്നു
നഖം ആഴ്ന്നിറങ്ങിയ പോലെ

Saturday, August 19, 2017

കഥ 

പകുതി തുറന്ന ജാലകത്തിലൂടെ നനുത്ത കാറ്റ് അരിച്ചു വന്നുകൊണ്ടിരുന്നു
ആകാശത്തിനു കീഴെ നിലാവ് പ്രഭ പൊഴിച്ച് നില്പുണ്ട്  ഏതോ ദിശ തേടി ഒഴുകി നടക്കുന്ന വെന്മേഘങ്ങൾ
രാവിന്റെ നിശബ്ദതയിൽ ചീവീടുകളുടെ ശബ്ദം ഇടയ്ക്കിടെ ഉയർന്നു കേൾക്കാം
തെരുവ് വിളക്കിന്റെ  വിളറിയ വെളിച്ചത്തിൽ ആ പീടികത്തിണ്ണയിൽ അവൾ ഉറങ്ങുന്നത്  കാണാം ,അമ്മയോട് ചേർന്ന് , കാവലിനെന്നോണം  ഒരു തെരുവ് നായ അവർക്കടുത്തു ഇരിപ്പുണ്ട്.
എന്തോ കുറച്ചു ദിവസങ്ങളായി ഉറങ്ങാൻ പറ്റാറില്ല,
 കണ്ണടക്കുമ്പോൾ ആ പെൺകുട്ടിയുടെ മുഖം മനസ്സിലേക്കെത്തും , അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു പിന്നെ എഴുനേറ്റു  ഇവിടെ ഇങ്ങനെ നിൽകും ,
ദുസ്വപ്നങ്ങൾ ഇല്ലാതെ കിടന്നുറങ്ങുന്ന ആ അമ്മയെയും  മകളെയും നോക്കി,
ബന്ധങ്ങളോ പ്രായമോ വേർതിരിച്ചറിയാത്ത മനുഷ്യ മൃഗങ്ങൾ അലഞ്ഞു നടക്കുന്ന ഈ നാട്ടിൽ  ആ കൊച്ചു പെൺകുട്ടിയെ  ഇരുളിന്റെ നിശബ്ദതയിൽ വിട്ട്  തനിക്കെങ്ങനെയാണ് പോയി  കിടന്നുറങ്ങാൻ കഴിയുക ,
വർഷങ്ങൾ ഏറെയായി,   ഇവിടെ ഈ മുറിയിൽ ജീവിക്കാൻ തുടങ്ങിയിട്ട്  , ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ,
ആ നാടോടി സ്ത്രീ അവിടെ താമസമാക്കിയിട്ട് കുറഞ്ഞ ദിവസങ്ങൾ  മാത്രമേ ആയുള്ളൂ ,
അടഞ്ഞു കിടക്കുന്ന ആ പീടിക തിണ്ണയിൽ മകളോടൊപ്പം ,
പകലുകളിൽ നഗരത്തിന്റെ പല ദിക്കുകളിൽ അലഞ്ഞു നടന്നു ഭിക്ഷ തേടുന്നത് കാണാം , രാത്രിയിൽ ഇവിടെ വന്നു കിടക്കും.
ഈയിടെ  അയാൾ ജോലി കഴിഞ്ഞു വരുമ്പോൾ തനിക്കുള്ള ഭക്ഷണത്തിനൊപ്പം ഒരു പൊതി കൂടുതൽ വാങ്ങും , അത് ആ അമ്മയ്ക്കും മകൾക്കും വേണ്ടി , ഭക്ഷണം കൊടുക്കുമ്പോൾ ആ പെൺകുട്ടിയുടെ കണ്ണിലെ വെളിച്ചം ആയിരം സൂര്യന്റെ പ്രകാശം ഉണ്ടെന്നു തോന്നിയിട്ടുണ്ട് .കാഴ്ചയിൽ തന്റെ അമ്മൂട്ടിയുടെ  അതേ പ്രായമാണ്
അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി ''അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചു ചിരിച്ചു നിൽകുന്ന അമ്മൂട്ടി ''
അവളോടൊന്നു സംസാരിക്കണമെന്ന് തോന്നി മൊബെയിൽ കയ്യിലെടുത്തു , അപ്പോഴേക്കും നിശബ്ദതയെ ഭേദിച്ച് ക്ലോക്കിൽ ഒരുമണി മുഴങ്ങി
അവൾ ഉറക്കമായിരിക്കും  അമ്മയെ ചേർത്ത് പിടിച്ച്,,
അയാൾ മനസ്സിൽ ആ ചിത്രം വരച്ചെടുത്തു,
നടുക്കത്തോടെ തിരിച്ചറിഞ്ഞു
 '' രണ്ടും ഒരേ ദൃശ്യമാണ് ''
അമ്മയെ ചേർത്തു പിടിച്ചു കിടന്നുറങ്ങുന്ന കുഞ്ഞുങ്ങൾ പക്ഷെ , ഒന്ന് പതുത്ത മെത്തയിൽ മറ്റൊന്ന് കീറച്ചാക്കിൽ തെരുവ് നായിക്കൊപ്പം
അയാൾക്ക്‌ തല പെരുക്കുന്ന പോലെ തോന്നി
പിന്നെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു
ഒന്ന് തന്റെ സ്വന്തം മകളാണ് ജീവിക്കുന്നത് തന്നെ അവൾക്കു വേണ്ടി,
അപ്പോൾ ഈ പെൺകുട്ടി!! ,
തെരുവിൽ അലഞ്ഞു നടന്നു ഭിക്ഷ തേടുന്ന അവൾക്കും ഉണ്ടാവില്ലേ ഒരച്ഛൻ !!
ഈ ഇരുട്ടിന്റെ മൗനത്തിലെപ്പൊഴൊ ആരോ വന്നു ആ അമ്മയുടെ ഉദരത്തിൽ സമ്മാനിച്ചതാവാം.
ഇരുളിന്റെ നിശ്വാസം പോലെ തണുത്ത കാറ്റ് പിന്നെയും അരിച്ചെത്തി
അയാൾ കട്ടിലിൽ വന്നിരുന്നു,
ചിന്തയിൽ ആ പെൺകുട്ടി മാത്രം നിറഞ്ഞു നിൽകുന്നു ,
അതും ഒരു ജീവിതമാണ് തെരുവിൽ അലിഞ്ഞു തീരുന്ന ഒരു ജീവിതം , അത് പാടില്ല.
ജീവിതത്തിലേക്ക് കൊണ്ട് വരണം പുതിയ അന്തരീക്ഷത്തിലേക്ക് വളർത്തിയെടുക്കണം  അക്ഷരങ്ങൾ  ഹൃദയത്തിൽ തുന്നിപ്പിടിപ്പിക്കണം  ജീവിതം എന്താണെന്ന്  ആ പെൺകുട്ടിയെ മനസ്സിലാക്കിക്കണം
ഒരുറച്ച തീരുമാനത്തോടെ അയാൾ കിടക്കയിലേക്ക് മടങ്ങി,
ഞായറാഴ്ച ആയതിനാൽ,  വൈകിയാണ് ഉണർന്നത് ,
അറിയാതെ ജനാലക്കപ്പുറത്തേക്ക് മിഴികൾ നീണ്ടു ,
അവിടം ശൂന്യമായിരുന്നു !
ഭക്ഷണത്തിനുള്ള വകക്കായി ഭിക്ഷയ്ക്കു ഇറങ്ങിയതായിരിക്കും ,
എന്തിനോ ഒരു ദീർഘ നിശ്വാസം ഉതിർന്നു വീണു.
നിമിഷ സൂചികയ്ക്ക് തീരെ വേഗതയില്ലാത്തതു പോലെ തോന്നി അയാള്‍ക്ക്‌.
ഇടയ്ക്കിടെ ജനാലയ്ക്കരികിൽ ചെന്ന് പുറത്തേക്ക് നോക്കും
ശൂന്യമായി കിടക്കുന്ന പീഡികത്തിണ്ണ !!
മുറ്റത്തു ആരെയോ കാത്ത് നിൽക്കുന്ന പോലെ ആ തെരുവ് നായ മാത്രം !!
ഒരു ദിനം കൊഴിഞ്ഞു വീണിരിക്കുന്നു
എവിടെ ആയിരിക്കും ആ അമ്മയും മകളും
വെറുതെ ആശങ്കകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ .

 മേശപ്പുറത്തു ഫയലുകൾ ഒന്നിനു  മീതെ ഒന്നായി കൂടിക്കൊണ്ടിരുന്നു
ഒന്നും ചെയ്യാൻ തോന്നുന്നില്ല
മനസ്സിലൊരു ഉൾഭയം പോലെ !!
സുഖമില്ലെന്ന കാരണം പറഞ്ഞ്‌
ഹാഫ് ലീവ് എഴുതിക്കൊടുത്ത് അയാൾ ഓഫീസിൽ  നിന്നിറങ്ങി
നഗരത്തിലെ  പായുന്ന വാഹനങ്ങൾക്കിടയിൽ അയാള് വെറുതെ  തിരഞ്ഞു
കൈനീട്ടി വരുന്ന ആ അമ്മയെയും മകളെയും.
ജ്വലിക്കുന്ന  സൂര്യന് കീഴെ നഗരം വിയർത്തു നില്ക്കുന്നു.
എന്നും ഭക്ഷണം വാങ്ങുന്ന ഹോട്ടെലിൽ നിന്നു പതിവ് പോലെ രണ്ടു പൊതി വാങ്ങി വീട്ടിലേക്ക് മടങ്ങി .
ആ പെൺകുട്ടിയും അമ്മയും  അവിടെയുണ്ടാവണേ എന്നു മനസ്സാ പ്രാർത്ഥിച്ചു കൊണ്ട്  !!
(അസീസ് ഈസ മദീന )


Monday, February 13, 2017

പ്രണയം 

പ്രണയം
 എങ്ങനെയാണ് ഞാൻ പ്രണയത്തെ
 വിശേഷിപ്പിക്കേണ്ടത് ...
എനിക്കു അതിനു ഒരു അർത്ഥമേ അറിയൂ
എന്നിൽ അതിനു ഒരു ഉപമ മാത്രമേയുള്ളൂ !
അത് നീ ആണ്
നീ എന്നിലേക്ക് പകർന്ന അനുഭൂതിയാണ്
നീയാണ് പറഞ്ഞത്
അതൊരു സ്പന്ദനമാണെന്നു !!
ഇരു ഹൃദയങ്ങൾ ചേരുന്ന മിടിപ്പാണെന്നു
നീയാണ് പുലരിയുടെ മനോഹാരിതയും
സന്ധ്യയുടെ സൗന്ദര്യവും പറഞ്ഞു തന്നത്
പൂക്കൾക്ക് സുഗന്ധമുണ്ടെന്നും
ശലഭങ്ങൾ പറക്കാറുണ്ടെന്നും പറഞ്ഞത്
കിളികൾ പാടാറുണ്ടെന്നും
മരങ്ങൾ ആടാറുണ്ടെന്നും പറഞ്ഞത്
നീ എന്നിലേക്ക് വന്നതിനു ശേഷമാണ്
കാലം ചലിച്ചു  തുടങ്ങിയത്
അതുവരെ നിശ്ചലമായിരുന്നു എല്ലാം
വസന്തവും ഹേമന്ദവും
ഗ്രീഷ്മവും ശിശിരവും എന്നെ തേടിയെത്തിയത്
മഴയും മഞ്ഞും പെയ്തു തുടങ്ങിയത്
കാറ്റുപോലും വീശിത്തുടങ്ങിയത് ...........
എനിക്ക് ചുറ്റും നിറ വർണങ്ങൾ നിറഞ്ഞത് ;
കുളിരും ചൂടും ഞാനറിഞ്ഞത്
പുൽനാമ്പുകൾ മുള പൊട്ടിയത്
ആകാശത്തു  താരകങ്ങളും നിലാവും വന്നത്
മഴവില്ലു വിരിഞ്ഞത്
ഓരോ  ശ്വാസ നിശ്വാസത്തിലും
നിന്റെ ഗന്ധം വന്നു നിറഞ്ഞത്
നീ എന്നൊരു വാക്കു
ഇതിനപ്പുറം എനിക്കൊരു പ്രണയമില്ല ..........!!

Tuesday, January 10, 2017

ഋതു രാഗങ്ങൾ ഭാഗം 2

"കണ്ണാ  നീ വാശി പിടിക്കരുക്കരുത്  അച്ഛന്‍ വലിയ സന്തോഷത്തിലാ അതില്ലാതാക്കരുത്,  തമ്മില്‍ അരുതാത്ത ഒരു ബന്ധവും പാടില്ല"
 "ഇല്ല, രാധ എന്തൊക്കെ  പറഞ്ഞാലും ഞാന്‍ പോവില്ല എനിക്ക്  ഒന്നും നേടണ്ട"
 "ഈ വിഷമമൊക്കെ കൊറച്ചൂസേ കാണൂ  പുതിയ  കൂട്ടുകാരെയൊക്കെ കിട്ടുമ്പോ എല്ലാം മാറും"
അപ്പൊ രാധയ്ക്ക് എന്നെ ഇഷ്ടല്ല ല്ലേ   
 കണ്ണാ" വിറയ്ക്കുന്ന കൈത്തലം എടുത്ത് രാധ
അവന്റെ തോളില്‍ വെച്ചു ഒരു വിതുമ്പൽ കണ്ഠത്തിൽ പിടയുന്നുണ്ട്
പുറത്തു മഴയുടെ ആരവം കേൾക്കാം
"അങ്ങനെ പറയരുത് ആരൂല്ലാത്ത എനിക്ക് എല്ലാം ഈ   വീട്ടുകാരല്ലേ കണ്ണാ ഞാനായിട്ട് ദ്രോഹിക്കാൻ പാടുണ്ടോ എല്ലാരും എന്നെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ"
"അവരൊന്നും എന്റെ ഇഷ്ടത്തിന് എതിര് നിക്കില്ല നീയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ല ഞാൻ  ഞാനമ്മയെ പറഞ്ഞു മനസ്സിലാക്കാം "
"നീയെന്തൊക്കെയാ കണ്ണാ ഈ പറയുന്നത് "
"വേണ്ട രാധ ഒന്നും പറയണ്ട ഞാൻ എങ്ങോട്ടും പോവില്ല എനിക്ക് ഇവിടെ പഠിച്ചാൽ മതി "
"കണ്ണാ ഞാൻ പറയുന്നത് മനസ്സിലാക്ക് നീ പോണം നന്നായി പഠിക്കണം വലിയ ആളാവണം ഞാൻ ഇവിടുണ്ടാവും അമ്മയ്ക്കും അച്ഛനും മുത്തശ്ശിക്കും കൂട്ടായി നിന്നെയും കാത്ത് "
അവൾ അവന്റെ തോളിൽ തല ചായ്ച്ചു
ബാംഗ്ലൂർ അത്ര ദൂരത്തൊന്നുമല്ല  ആഗ്രഹിക്കുമ്പോൾ നിനക്കിവിടെ ഓടിയെത്താലോ
കൃഷ്‌ണൻ അവളെ തന്നിലേക്ക് അടുപ്പിച്ചു 
അവൾ അവനെ ചേർത്ത് പിടിച്ചു ;നെറ്റിയിൽ  ചുംബിച്ചു കൊണ്ട് പറഞ്ഞു
"നേരം കുറെയായി പോയി ഉറങ്ങിക്കോ രാവിലെ പുറപ്പെടാനുള്ളതാ "
കൃഷ്ണന്റെ കൈകൾ ഒരു വലയം പോലെ അവളെ കോർത്തു
"കണ്ണാ മതി വിട് "
"എനിക്കൊന്നും വേണ്ട നിന്നോടൊപ്പം ഇങ്ങനെ നിന്നാ മതി "
"കണ്ണാ അരുത് ''  അവൾ അവനെ വിടുവിക്കാനൊരു വിഫല ശ്രമം നടത്തി
പക്ഷെ കൂടുതൽ ശക്തിയോടെ അവൻ ചേർത്തു കൊണ്ടിരുന്നു തന്റെ ശക്തി ക്ഷയിച്ചു  തളരുന്ന പോലെ  
അവളൊരു  പൂവായി അവനിലേക്ക് അമർന്നു നിന്നു
''നിനക്കെപ്പോഴും  ഇലഞ്ഞിപ്പൂവിന്റെ  മണാ'' അവൻ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തു
അവൾ അലിഞ്ഞു ചേരാൻ വെമ്പുന്ന ഒരു മഞ്ഞുതുള്ളിമാത്രമായി
രാത്രി മഴ ശ്രുതി മീട്ടി  നൃത്തമാടി മഴമണമുള്ള  ഇളം കാറ്റ് ജാലക വാതിൽ കടന്നു അവരെ തഴുകിക്കൊണ്ടിരുന്നു
ഇണ ചേരുന്ന സ്വർണ നാഗങ്ങൾ തൊട്ടടുത്ത നിമിഷം മരിച്ചു വീഴുന്ന കാഴ്ച്ച കണ്ടു  ഒരു നിലവിളിയോടെ മുത്തശ്ശി ഉണർന്നു ചുറ്റും നോക്കി
സ്വപ്നമാണ് !! തൊണ്ട വരളുന്നു
മേശ ശൂന്യമായിക്കിടക്കുന്നു
ഈ കുട്ടി വെള്ളം എടുത്തു വെച്ചില്ലേ  രാധേ ....
അവർ എഴുനേറ്റു മുറിയിൽ നിന്ന് പുറത്തിറങ്ങി
തുടരാം

Saturday, December 17, 2016

ഋതു രാഗങ്ങൾ

 പിന്നെയും ഓർമ്മകൾ ഉണർത്തി മഴപെയ്തു തുടങ്ങിയിരിക്കുന്നു, മണ്ണിൽ വീണമീട്ടി മനസ്സിലും ശരീരത്തിനും കുളിരു നൽകി ക്കൊണ്ട്
ഈ മഴയിൽ എത്ര ഓർമകളാണ് മുള പൊട്ടി ഉണരുന്നത്  മഴയുടെ ലാസ്യ ഭാവങ്ങളിൽ പ്രണയത്തിന്റെ രാഗങ്ങൾ തഴുകി തലോടുന്നത്
ആർത്തലച്ചു പെയ്യുന്ന മഴ തൊടിയിലെ ഇലഞ്ഞി മരത്തെ പുൽകുന്നുണ്ട്  എത്ര പുണർന്നാലും മതി വരാത്ത  കാമുക ഭാവത്തോടെ
എത്ര കാലത്തിനു ശേഷമാണ് ഇങ്ങനെ മഴ നോക്കി ഇരിക്കുന്നത്
മഴ തൊടികളെ പുൽകി പെയ്തിറങ്ങുന്നത് കാണുമ്പോൾ ഒരു തേങ്ങൽ കണ്ഠത്തിൽ പിടയുന്നുമുണ്ട് വിരഹതയുടെ നീറ്റലിൽ
ഒരു കണ്ണാടി പോലെ മഴയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട് മനസ്സ് ഓർമകളിലേക്ക്  ചലിക്കുന്നത് കൊണ്ടാവാം
ആ ഇലഞ്ഞിപ്പൂ ഗന്ധം ഇന്നുമുണ്ട്  മൂക്കിൻ തുമ്പിൽ അത് പ്രണയത്തിന്റെ മണമാണ്
പതിയെ ചാരിക്കിടന്നു കൃഷ്ണൻ  കണ്ണുകളടച്ച്‌ , മയങ്ങിക്കിടക്കുന്ന ഓർമകളെ ആവാഹിച്ചെടുത്തു പുനർജീവിപ്പിക്കാനെന്ന പോലെ
ആ പഴയ ഇലഞ്ഞിപ്പൂ ഗന്ധം തന്നെ തലോടുന്ന പോലെ ,വർഷ ശിശിരങ്ങൾ കൊഴിഞ്ഞു വീണിട്ടും ഇന്നലെ പൂത്ത ഇലഞ്ഞിചോട്ടിൽ നിൽക്കുന്ന പോലെ എന്തൊരു വശ്യമായ മണമാണത്,
''നിനക്കെ ഇലഞ്ഞിപ്പൂവിന്റെ മണാ ''  പൂക്കൾ വാഴനാരു കൊണ്ട് കോർത്തു കൊണ്ടിരിക്കുന്ന  രാധയുടെ ചെവിയിൽ ചുണ്ട് ചേർത്ത് പറയുമ്പോൾ നാണത്തിന്റെ പൂത്തിരികൾ അവളുടെ കണ്ണിൽ കാണാമായിരുന്നു
''വട്ടൻ ചെക്കൻ എന്തൊക്കെയാ ഈ പറേണെ ''
''നിനക്കെന്താ മാല കോർത്ത്‌ ഒരെണ്ണം എന്റെ കഴുത്തിലിട്ടാൽ ''
''ഈശ്വരാ ഇത് കൃഷ്ണനുള്ളതാ ''
''പിന്നെ ഞാനാരാ ബലരാമനൊ ''
''അല്ല സുഗ്രീവനാ '' വളകിലുക്കം പോലെ അവൾ ചിരിച്ചുകൊണ്ട് ഓടിപ്പോവുന്നത് മന്ദഹാസത്തോടെ നോക്കി നിൽക്കും
രാധ !!
 ഋതുക്കൾക്കു അപ്പുറത്തു നിന്ന് സ്വരമാധുരമായ ശബ്ദം  തലോടുന്നപോലെ

''പാഴ്മുളം തണ്ടിൽ ഒരു ശ്രീരാഗം
പാല്നിലാവായ് നിൻ മന്ദഹാസം
പാരിജാതം പൊലെ സംഗീതം
.............
ഒരു കുഞ്ഞു സ്വപ്നത്തിൽ വന്നു നീ ചാരെ
പാടിത്തന്നു നീ നിൻ മുരളീ വേണു ഗാനം
മുകുളിത ഹസ്തയായി നാരായണാ നിൻ
ശ്രീപാദത്തിൽ ഞാൻ  നമിച്ചിടുന്നൂ
കായാമ്പൂ വർണാ ദ്വാപര നായകാ
കാലാഗ്നിസാഗര തിരകളിൽ ഉഴറും
പാപിയാം എന്നെ നീ കൈ വിടല്ലേ . . . . . !!"

 ഇലഞ്ഞി ചുവട്ടില്‍ ഇരുന്ന് ആർദ്രമായി പാടുന്ന രാധയെ പ്രണയത്തോടെ നോക്കിയിരിക്കും
മഞ്ഞു പൂക്കള്‍ അടർന്നു വീഴുന്ന പുലർകാലത്തെ അവളുടെ സ്വരമാധുര ശബ്ദം  വശ്യമായ ഭാവം  ആർദ്ര മിഴികളാൽ ഉള്ള നോട്ടം
താന്‍ അതിലലിഞ്ഞ് ഇല്ലാതാവുകയായിരുന്നു
 രാധ . . . !!
 അമ്മയുടെ അകന്ന ബന്ധുവാണ് അച്ചനും അമ്മയും മരിച്ച അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത് അമ്മ തന്നെയാണ്
പതിയെ അവള്‍   വീട്ടിലെ ഒരംഗമായി
എല്ലാവര്‍ക്കും എല്ലാത്തിനും രാധ ആയി
മുത്തശ്ശിയും അമ്മയും അച്ചനും  അവളെ സ്വന്തം മകളെ പോലെ സ്നേഹിച്ചു .
 കൃഷ്ണന് നല്ല കൂട്ടുകാരി
 രാധ അവനെക്കാൾ പ്രായത്തില്‍ കൂടുതല്‍ ആണെങ്കിലും  ഇരുവരും നല്ല കൂട്ടായി
എഞ്ചിനീയറിങ്ങിനു പഠിക്കണം എന്നത് അച്ചന്റെ നിർബന്ധം ആയിരുന്നു
ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂരിൽ അച്ഛന്‍ സീറ്റ് ശരിയാക്കി
അച്ചനെയും അമ്മയെയും പിരിയുന്നതല്ല
രാധയെ കാണാതെ ജീവിക്കാന്‍ പറ്റില്ല എന്ന സത്യം അന്നാണ് തിരിച്ചറിഞ്ഞ്.
പക്ഷേ
പിന്നീട് എന്തൊക്കെ ആണ് ജീവിതത്തില്‍ സംഭവിച്ചത്  ദുരന്തങ്ങളുടെ പെരുമഴക്കാാലം.
കൃഷ്ണന്‍ ഒരു ദീർഘ നിശ്വാസത്തോടെ  കണ്ണുകള്‍ വലിച്ചു തുറന്നു ,
 പൊഴിഞ്ഞു വീണ ഇലകൾക്കു മീതെ മഴത്തുള്ളികൾ വീണു പതിക്കുന്നുണ്ട്  മഴയുടെ അവസാന തുള്ളികൾ
ഇലഞ്ഞി മരത്തിന്റ്റെ ചില്ലയിൽ മഴ നനഞ്ഞു കുതിർന്നു ഒരു കാക്ക ഇടയ്ക്കിടെ എന്തിനോ കരയുന്നുണ്ട് ആരെയോ അന്വേഷിക്കുന്നതാവാം
പ്രിയപ്പെട്ട ആരെയോ  ,,,
(തുടരും )

Tuesday, October 25, 2016

ഏകാകിനി ഭാഗം 2

കൊഴിഞ്ഞു വീഴുന്ന ദിനങ്ങൾ എണ്ണി  റസിയ ആ കൊച്ചു ഫ്ലാറ്റില്‍ കഴിഞ്ഞു കൂടി,
കുറഞ്ഞ ദിവങ്ങൾ കൊണ്ട് തന്നെ അവള്‍ക്ക് വീർപ്പു മുട്ടി തുടങ്ങി.
കട അടച്ച് അലി എത്തുമ്പോള്‍ രാവേറെ വൈകും, ക്ഷീണത്തോടെ വന്നു കയറി കുളിയും  പിന്നെ ഭക്ഷണവും  കഴിച്ച് കിടക്കും.
മിക്കപ്പോഴും അലി എത്തുമ്പോള്‍ ഫാത്തിമ മോൾ ഉറങ്ങിക്കാണും.
ഒരു മാസം ഒരു യുഗം പോലെയായിരുന്നു,
ഒന്നും ചെയ്യാന്‍ ഇല്ലാതെ ചുട്ടു പൊള്ളുന്ന വെയിലില്‍ തെളിയുന്ന അദൃശ്യ ചിത്രങ്ങള്‍ നോക്കി ജനാലയോട് ചേര്‍ന്ന് നിൽക്കും,
ഇഴഞ്ഞു നീങ്ങുന്ന നിമിഷ സൂചിക തന്നെ നോക്കി ചിരിക്കുന്ന പോലെ,
ഇങ്ങോട്ട് വരേണ്ടി ഇരുന്നില്ല എന്ന് തോന്നി അവള്‍ക്ക്‌
ഒരു ദിവസം നാലു തവണ എങ്കിലും ഇക്ക വിളിക്കാറുണ്ടായിരുന്നു.
മനസ്സ് തുറന്ന് സംസാരിക്കാനും പരാതി കേട്ട് തന്നെ സമാധാനിപ്പിക്കാനും കഴിഞ്ഞിരുന്നു,
മോളുടെ വിശേഷങ്ങളും കുറുമ്പുകളും പറയാനും  വീട്ടിലെ ആടുകളുടെയും കോഴികളുടെയും  അടുക്കള തോട്ടത്തില്‍ നട്ടു പിടിപ്പിച്ച് വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളുടെയും മൊട്ടിടാൻ തുടങ്ങുന്ന മുല്ല വള്ളിയുടെ വിശേഷങ്ങള്‍ വരെ പറഞ്ഞിരുന്നു,
ഇവിടെ വന്നതിനു ശേഷം   കൂടെ ചേര്‍ന്ന് കിടക്കുമ്പോൾ പോലും  തനിക്ക് വിശേഷങ്ങള്‍ ഒന്നും പറയാനോ കേൾക്കാനോ ഇല്ല എന്ന് അവള്‍ അത്ഭുതത്തോടെ ഓർത്തു,
താനാണ് നിർബന്ധിച്ചത്
ഗൾഫിലേക്ക് കൂട്ടി കൊണ്ട് പോവണമെന്ന് അപ്പോഴെല്ലാം അലി പറഞ്ഞ് നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും
വേണ്ട റസിയ നിനക്ക് ഇവിടെ പറ്റില്ല നാട് പോലെ അല്ല ഇവിടെ"
അതൊന്നും അവളുടെ മനസ്സിലെ സ്വപ്നങ്ങളെെ തകര്‍ക്കാന്‍ ആയില്ല
മൂന്ന് പെൺമക്കളുള്ള കുടുംബത്തിലെ മൂത്തവളായ റസിയ ആറ് വർഷം മുൻപാണ് അലിയുടെ ജീവിതത്തിലേക്ക് എത്തിയത്
അലിയുടെ വീട്ടില്‍ പ്രായമുള്ള  ഉമ്മ മാത്രം,
അസുഖം വന്നു ഉമ്മ മരിച്ച ശേഷം റസിയ വീട്ടില്‍ ഒറ്റയ്ക്ക് ആയി
അങ്ങനെയാണ് ഇക്കയുടെ കൂടെ ഗൾഫിൽ പോവണമെന്ന മോഹം ഉള്ളില്‍ നാമ്പിട്ടത്,
അത് വളര്‍ന്നു ഓരോ ദിവസവും അതികരിച്ചു ഒടുവില്‍ അലിക്ക്
നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു
ഇവിടെ എത്തിയപ്പോള്‍
എല്ലായ്പ്പോഴും ഒരേ കാഴ്ചകൾ
പുറത്തെ ആ ഉണങ്ങിയ മരവും ഒറ്റപ്പെട്ടു നിൽക്കുന്ന ഈന്തപ്പനകളും, പകലില്‍ വെയിലിലും രാവിൽ തെളിയുന്ന നിയോൺ ബൾബുകളുടെ വെളിച്ചത്തിലും കുളിച്ച് നിൽക്കുന്ന കെട്ടിടങ്ങൾ മാത്രം ,
റസിയയുടെ നിർബന്ധത്തിനു വഴങ്ങി അലി രണ്ടു തവണ പുറത്ത് കൊണ്ടുപോയി,
"എനിക്കറിയാം റസിയ നിനക്ക് ജയിലില്‍ അടച്ചതു പോലെ തോന്നുന്നുണ്ടാവും
കട ഉപേക്ഷിച്ച് എനിക്ക് നിന്റെ കൂടെ ഇരിക്കാന്‍ പറ്റില്ലല്ലോ"
അവളെ ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ അലി പറഞ്ഞു
"സാരമില്ല ഇക്ക എനിക്ക് അറിയാം "
അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്
ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി
ഇവിടെ എത്തിയിട്ട് രണ്ടര മാസം കഴിഞ്ഞു
പിറ്റേന്ന് അലി ചോദിച്ചു
നാട്ടില്‍ നിന്ന് ഒരാള്‍ വരുന്നുണ്ട് നിനക്ക് എന്തെങ്കിലും വേണോ
അവള്‍ കുറെ ആലോചിച്ചു എന്താണ് വേണ്ടത്
തന്റെ അടുക്കള തോട്ടത്തില്‍ നിന്ന് എന്തെങ്കിലും അല്ലെങ്കില്‍  നട്ടു പിടിപ്പിച്ച മുല്ല വള്ളിയിൽ നിന്ന് കുറച്ച് പൂക്കള്‍
വീട്ടിലെ അട വെച്ച് വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങൾ മഴയും മഞ്ഞും
ഇതൊക്കെയാണ് തനിക്ക് വേണ്ടത് എന്ന് തോന്നി  റസിയക്ക്
"ഒന്നും വേണ്ട നമുക്ക് നാട്ടിലേക്ക് മടങ്ങാം"
അങ്ങനെയാണ് അവള്‍ പറഞ്ഞത്
നീ എന്താ ഈ പറയുന്നത് ഇന്നലെ നിന്റെ വിസ ഞാന്‍ എക്സ്റ്റെന്റ് ചെയ്തു മൂന്ന് മാസത്തേക്ക് കൂടി
"വേണ്ടിക്ക എനിക്ക് ഇവിടെ നിൽക്കാൻ ആവില്ല നാട്ടില്‍ ആവുമ്പോ ഒറ്റയ്ക്ക് ആവാതിരിക്കാൻ അയൽക്കാരെെങ്കിലും ഉണ്ട് ഇവിടെ ഒറ്റക്കിങ്ങനെ" വാക്കുകള്‍ മുറിഞ്ഞു പോയി
അലി ഒന്നും മിണ്ടിയില്ല
 കൂട്ടിലടച്ച കിളി പോലെ രക്ഷപ്പെടാന്‍ കൊതിക്കുന്ന അവളെ അലി സാകൂതം നോക്കി
"എന്നോട് ഇക്ക ക്ഷമിക്ക് ഇവിടെ എനിക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ പോലെ ഇങ്ങനെ എങ്കില്‍ ഞാന്‍ മരിച്ചു പോകും  " അവള്‍ അവന്റെ തോളില്‍ നെറ്റി ചേര്‍ത്ത് വെച്ച് വിങ്ങി
അലി സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു.
****
ഫാത്തിമ മോളുുടെ കവിളില്‍  അലി ഉമ്മ വെച്ച്  റസിയയെ നോക്കി
"വിഷമിക്കണ്ട കൂടിയാല്‍ മൂന്ന് മാസം ഞാന്‍ നാട്ടില്‍ എത്തും മതിയായി എനിക്കും "
അവള്‍ തലയാട്ടി പിന്നെ ചോദിച്ചു
ഇക്കാക്ക് ന്നോട് ദേഷ്യം തോന്നുന്നുണ്ടോ?
അലി ചിരിച്ചു "എന്തിന് എനിക്ക് സന്തോഷേ ഉള്ളൂ ഇപ്പോള്‍ നിനക്ക് അറിയാം ഇവിടത്തെ ജീവിതം എങ്ങനെ എന്ന് , അതുമതി "
ബോർഡിംഗ് പാസ് എടുത്ത് റസിയ എയര്‍പോർട്ടിനകത്തേക്ക് നടന്നു,
കണ്ണില്‍ നിന്ന് മറയുന്നത് വരെ അലി അതു നോക്കി നിന്നു.

Monday, October 17, 2016

ഏകാകിനി ......

,
അറബി നാട്ടിലെ പുറം കാഴ്ചകൾ വല്ലാത്തൊരു നിർവൃതിയോടെ നോക്കിക്കാണുകയാണ് റസിയ
എത്ര കാലങ്ങളായുള്ള ആഗ്രഹമാണ് , യാത്രാ ക്ഷീണം കാരണം ഉറങ്ങുന്ന ഫാത്തിമ മോളുടെ നെറ്റിയിൽ അരുമയായി തലോടിക്കൊണ്ട്  മനോഹരമായൊരു പുഞ്ചിരിയോടെ അവൾ ഡ്രൈവ് ചെയ്യുന്ന അലിയെ നോക്കി ,
''ഇക്കാക്ക് എന്താ ഒരു സന്തോഷമില്ലാത്തെ,,
അയാൾ അലിവോടെ അവളെ നോക്കി ചുണ്ടിന്റെ കോണിൽ  ചിരി വരുത്തി 
''നീ ഈ കാണുന്ന സൗന്ദര്യമൊന്നും ഇവിടെ ജീവിക്കുമ്പോഴില്ല റസിയ  ഇതൊക്കെ നിന്നെ വല്ലാതെ   മുഷിപ്പിക്കും ''
''സാരമില്ല നിക്ക് ഇങ്ങളുണ്ടല്ലോ അത് മതി ''
അലി മറുവാക്ക് നഷ്ടമായവനെ പോലെ അവളെ വെറുതെ നോക്കി  
കുറെ നാളുകൾക്കു ശേഷമാണ് അവളിത്രയും സന്തോഷത്തിൽ അതിനു ഭംഗം വരുത്തണ്ട. 
എരിയുന്ന സൂര്യന് കീഴെ ഇടയ്ക്കിടെ പായുന്ന വാഹങ്ങൾ  
എകാന്തമായൊരു ചിന്തയിൽ ആരെയോ കാത്തു നിൽകുന്നപോലെ ഈന്തപ്പനകൾ 
ഇടവിട്ട്‌ നിൽകുന്ന കെട്ടിടങ്ങൾ, റസിയ കാഴ്ചകളിൽ മയങ്ങി ഇരുന്നു 
കാറ് വീതിയേറിയ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് കയറി, നിമിഷങ്ങൾ ഓടിയ ശേഷം ഒരു ഇടുങ്ങിയ വഴിയിലേക്ക് കയറിനിന്നു 
''വാ ഇറങ്ങ്''
കുഞ്ഞിനെ തോളിലിട്ട്‌ റസിയ പതിയെ ഇറങ്ങി 
എവിടെ നിന്നോ മരുഭൂമിയുടെ  ഇളം ചൂടുള്ള നിശ്വാസം പോലെ കാറ്റു വീശിയകന്നു 
ചുറ്റും കുറെ പഴയ കെട്ടിടങ്ങൾ റോഡരികിൽ  ഉണങ്ങി നിൽക്കുന്ന കുറച്ചു ഈന്തപ്പനകൾ, ഏതോ ഒരു പാഴ് മരം വിറങ്ങലിച്ചു നില്പുണ്ട് 
അലി കാറ് പൂട്ടി ഇറക്കിവെച്ച സാധനങ്ങളുമായി കെട്ടിടത്തിനു നേരെ നടന്നു
പിറകെ കുഞ്ഞിനെ തോളിലിട്ട്  റസിയയും
പഴയൊരു മൂന്നു നില കെട്ടിടമാണ് , നടപ്പടികൾ കയറുമ്പോൾ കണ്ടു ദ്രവിച്ചു തുടങ്ങിയ ചുമരുകൾ,
രണ്ടാമത്തെ നിലയിൽ ഇടതു ഭാഗത്തുള്ള വാതിലിനു മുന്നിൽ നിന്നു
ലഗേജുകൾ താഴെവെച്ചു അലി വാതിൽ തുറന്നു , അയാൾ അകത്തേക് കയറി
പിറകെ റസിയയും , ഒരുതരം ഉണങ്ങിയ മണം  മുറിയാകെ പരന്നിരുന്നു ,,
'ഇവിടെ ഇക്ക മാത്രാണോ താമസം '' ആകെ വീക്ഷിച്ചു കൊണ്ട് അവൾ ചോദിച്ചു
''അല്ല രണ്ടു പേർ കൂടിയുണ്ട് , അവർക്ക്  വേറെ താമസം ശരിയാക്കി ''
സാധനങ്ങൾ ഒരു മൂലയിൽ ഒതുക്കി വെച്ചു  ,
റസിയ കുട്ടിയെ മുറിയിലെ കിടക്കയിൽ കിടത്തി ,
''നീ ഒന്ന് ഫ്രാഷാവ് അപ്പോഴേക്കും ഞാൻ എത്തിക്കോളാം , കടയിൽ ഒന്ന് പോയി നോക്കട്ടെ ''
അവൾ വെറുതെ തലയാട്ടി ,
വേഷം മാറി , കുളിച്ചു വന്നപ്പോഴേക്കും ഫാത്തിമ മോൾ ജനലിലൂടെ നോക്കി നിൽകുന്നു, അവളും വന്ന് ജനാലയോട് ചേര്‍ന്ന് നിന്നു
സൂര്യന്‍ അസ്തമയ ദിശതേടി യാത്രയായിരിക്കുന്നു
തെരുവ് വിളക്കുകള്‍ തെളിഞ്ഞു നിൽക്കുന്നു,
അലി എത്തുന്നതും നോക്കി ഇരിക്കെ
വല്ലാത്തൊരു നിശബ്ദത തോന്നി അവൾക്ക്
ഇനി മുതല്‍ കൂട്ടിന് ഈ നിശബ്ദത മാത്രമായിരിക്കും
 (തുടരും)